കൂമുള്ളി : പത്രമാധ്യമങ്ങൾ സാങ്കേതികമായി വികസിച്ച് വിപുലമാകുമ്പോഴും പത്രസ്ഥാപനങ്ങളുടെ അടിത്തറയായി ഇന്നും നിലനിൽക്കുന്നത് പത്ര ഏജന്റുമാരും വിതരണക്കാരും ആണെന്ന് മാതൃഭൂമി ന്യൂസ് എഡിറ്റർ എം.പി സൂര്യദാസ് അഭിപ്രായപ്പെട്ടു. ഉള്ളിയേരി മേഖലയിലെ പത്ര വിതരണക്കാരെയും ഏജന്റുമാരെയും ആദരിക്കുന്ന സമാദരം പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉള്ളിയേരി എയുപി സ്കൂളിൽ എഴുപതാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടികളുടെ ഭാഗമായാണ് സമാദരം സംഘടിപ്പിച്ചത്.
സ്കൂളിൻ്റെ മാനേജരും മുൻ പ്രധാന അധ്യാപകനുമായ ചാലിൽ ഗോപാലൻ നായരുടെ സ്മരണാർത്ഥം കൂമുള്ളി ഗിരീഷ് പുത്തഞ്ചേരി സ്മാരക വായനശാല ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ടി.പി ദിനേശൻ അധ്യക്ഷത വഹിച്ചു. ജില്ലയിലെ മികച്ച സാമൂഹിക പ്രവർത്തകയായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിനി തീർത്ഥ ബി.എസിനെയും അനുമോദിച്ചു. നവ കേരളവും വർത്തമാന പത്രങ്ങളും എന്ന വിഷയത്തിൽ ഡോക്ടർ പി. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. മനോജ് കുമാര്‍ വി , ഭരതൻ പുത്തൂർവട്ടം,മനോജ് കുമാർ കെ.പി, ടി.എം സത്യൻ, മണി ചാലിൽ, ദിവാകരൻ ഉള്ളിയേരി,സുനിൽകുമാർ കൂമുള്ളി തുടങ്ങിയവർ സംസാരിച്ചു

