അത്തോളി : ലാളിത്യമാർന്ന ഇടപെടലിലൂടെ പൊതു സമൂഹത്തിൻ്റെ അംഗീകാരം നേടിയ നേതാവായിരുന്നു കാനത്തിൽ ജമീലയെന്ന് അത്തോളിയിലെ പൗരാവലി അനുസ്മരിച്ചു. രാഷ്ട്രീയത്തിന് അതീതമായ സൗഹൃദം അവർ കാത്തുസൂക്ഷിച്ചു.
രാഷ്ട്രീയ രംഗത്തേയും പൊതു പ്രവർത്തനത്തിലേയും സ്നേഹ സ്പർശമായിരുന്നു കാനത്തിൽ ജമീല. ചെറുപ്രായത്തിൽ തന്നെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിലേക്ക് വന്ന വ്യക്തിയായിരുന്നു അവർ. പിതാവിൻ്റെ രാഷ്ട്രീയ പാരമ്പര്യമാണ് കുറ്റ്യാടിക്കാരിയായ ജമീലയെ ഇടതുപക്ഷ രാഷ്ട്രീയത്തിലേക്ക് ആകർഷിച്ചത്. പിതാവ് ടി.കെ. അലി അടിയന്തരാവസ്ഥക്കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍നിര നേതാവായിരുന്നു.
ഒമ്പതാം തരത്തില്‍ പഠിക്കുമ്പോള്‍ എസ്എഫ്ഐയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ചതാണ് ആദ്യ തിരഞ്ഞെടുപ്പനുഭവം. വിവാഹശേഷം തലക്കുളത്തൂരിലെത്തിയതോടെ അവിടുത്തെ വീട്ടുകാരും സജീവ പാര്‍ട്ടി പ്രവര്‍ത്തകരായത് രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോവാന്‍ ജമീലയെ സഹായിച്ചു.

തദ്ദേശസ്ഥാപനങ്ങളിൽ പ്രവർത്തിച്ച് ഭരണമികവ് തെളിയിച്ച് പടിപടിയായി ഉയർന്നു വന്ന അവർ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എന്നിങ്ങനെ ഭരണാധികാരി എന്ന നിലയിൽ മികവ് തെളിയിച്ചാണ് നിയമസഭാ സാമാജിക ആവുന്നത്. ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട് ശ്രദ്ധേയയായി. ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവെന്ന നിലയിൽ മഹിളകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉയർത്തി കൊണ്ടുവരുന്നതിൽ അതീവ ശ്രദ്ധാലുവായിരുന്നു.
തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്നിങ്ങനെ ത്രിതല പഞ്ചായത്ത് നേതൃസ്ഥാനങ്ങൾ വഹിച്ച് ജില്ലയുടെ പ്രാദേശിക വികസനത്തിലും ക്ഷേമ പ്രവർത്തനങ്ങളിലും മുഴുവൻ സമയവും സജീവമായി.

2010-ല്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന കാലത്താണ് വൃക്കരോഗികളുടെ പരിപാലനത്തിനും ചികിത്സയ്ക്കുമായുള്ള സ്നേഹസ്പര്‍ശം പദ്ധതിക്ക് തുടക്കമിടുന്നത്. ആതുര ശുശ്രൂഷ രംഗത്തെ മികച്ച മാതൃകയാണ് ഈ പദ്ധതിയെന്നും അനുശോചന പ്രമേയത്തിൽ പറഞ്ഞു. സഫ്ദർ ഹഷ്മി അനുശോചന പ്രമേയം അവതരിപ്പിച്ചു.

അത്തോളി ഹൈസ്കൂൾ പരിസരത്തുനിന്ന് ആരംഭിച്ച മൗന ജാഥ അത്താണിയിൽ സമാപിച്ചു. തുടർന്ന് നടന്ന അനുശോചന യോഗത്തിൽ സി.പി.എം ഏരിയാ സെക്രട്ടറി ടി.കെ. സുമേഷ്, ഏരിയാ കമ്മിറ്റി അംഗം എ.കെ. മണി, ലോക്കൽ സെക്രട്ടറി പി.എം. ഷാജി, സുനിൽ കൊളക്കാട് ( കോൺഗ്രസ് ) , എൻ .കെ . ദാമോദരൻ ( സി.പി. ഐ), ആർ. എം കുമാരൻ ( ബി.ജെ.പി), ടി. ഗണേശൻ മാസ്റ്റർ ( എൻ.സി പി ), ടി.കെ. കരുണാകരൻ ( ആർ.ജെ.ഡി), ടി.പി. ഹമീദ് ( മുസ്ലിം ലീഗ്), ടി. വിജയരാഘവൻ ( ജനകീയ വികസന മുന്നണി ),

കരിമ്പയിൽ അസീസ് ( വ്യാപാരി വ്യവസായി ഏകോപന സമിതി), റീന ( ജനാധിപത്യ മഹിളാ അസോസിയേഷൻ), എം. ജയകൃഷ്ണൻ മാസ്റ്റർ, കെ.ടി. ശേഖർ, ജലീൽ ( പ്രവാസി സംഘം), സി. വിജയൻ എന്നിവർ സംസാരിച്ചു.
