അത്തോളി : അന്തരിച്ച കൊയിലാണ്ടി എം.എൽ. എ. കാനത്തിൽ ജമീലയ്ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. സി.പി. എം കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫിസിൽ പൊതു ദർശനത്തിന് വെച്ച മൃതദേഹം ഒരു നോക്കു കാണാൻ നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വൻ ജനാവലിയാണ് എത്തിയത്. ഇടതുമുന്നണി കൺവീനർ ടി.പി. രാമകൃഷ്ൻ, സി.പി. എം നേതാക്കളായ ഇ.പി. ജയരാജൻ, എം.വി. ജയരാജൻ, എളമരം കരീം, പി. മോഹനൻ മാസ്റ്റർ, ജില്ലാ സെക്രട്ടറി എം. മെഹബൂബ്, മന്ത്രി മാരായ പി.എ മുഹമ്മദ് റിയാസ്, എം.ബി. രാജേഷ്, ആർ. ബിന്ദു, എ.കെ. ശശീന്ദ്രൻ,കടന്നപ്പള്ളി രാമചന്ദ്രൻ, മുൻ ആരോഗ്യ മന്ത്രിമാരും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കളുമായ ശ്രീമതി ടീച്ചർ,കെ.കെ. ശൈലജ, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.

പാർട്ടി പ്രവർത്തകരും മഹിളാ അസോസിയേഷൻ പ്രവർത്തകരും വിവിധ ഔദ്യോഗിക മേഖലകളിൽ ഉള്ളവരും ഉൾപ്പെടെ നിരവധി പേരാണ് സി.പി. എം. ജില്ലാ കമ്മിറ്റി ഓഫിസിൽ എത്തിയത്.
പത്തു മണിയോടെ മൃതദേഹം പ്രത്യേക വാഹനത്തിൽ കൊയിലാണ്ടിയിലേക്ക് കൊണ്ടുപോയി.
കൊയിലാണ്ടി ടൗൺഹാളിൽ പൊതുദർശനത്തിനു വെച്ചു. നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് പേരാണ് അന്തരിച്ച നേതാവിനെ ഒടുവിൽ ഒരു നോക്കു കാണാൻ എത്തിയത്.

ഉച്ചക്ക് ശേഷം രണ്ടു മണിയോടെ അണ്ടിക്കോട് മിയാമി കൺവെൻഷൻ സെൻ്ററിൽ പൊതു ദർശനത്തിന് വെക്കും. അതിന് ശേഷം അത്തോളിയിലെ വസതിയിൽ ബന്ധുക്കളുടെ അന്ത്യോപചാരം നടക്കും. വൈകിട്ട് കുനിയിൽ പള്ളിയിൽ ഖബറടക്കം നടക്കും.

പരേതയോടുള്ള ആദര സൂചകമായി ഇന്ന്(ചൊവ്വ) വൈകീട്ട് 4.30 മുതൽ 6.30 വരെ അത്തോളിയിൽ കടകൾ അടയ്ക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ അറിയിച്ചു.
വൈകീട്ട് 5.30 ന് അത്തോളി ഹൈസ്കൂൾ ജംഗ്ഷനിൽ നിന്ന് പൗരാവലിയുടെ നേതൃത്വത്തിൽ മൗനജാഥയും തുടർന്ന് 6 മണിക്ക് അത്താണിയിൽ അനുശോചന യോഗവും നടത്തുമെന്ന് സി.പി. എം അറിയിച്ചു. തലക്കുളത്തൂരിൽ 2 മണി മുതൽ 6 മണി വരെ കടകൾ അടച്ച് ദു:ഖാചരണത്തിന് വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്തു.
