ശാസ്ത്ര സാഹിത്യ പരിഷത്ത് കലാജാഥയുടെ സംസ്ഥാന തല ക്യാമ്പ് ജനുവരി 12 ന് കണ്ണിപ്പൊയിലിൽ തുടങ്ങാനിരിക്കെ അത്തോളിക്കാരുടെ ഓർമ്മകളിൽ ആവേശത്തിൻ്റെ കടലിരമ്പം.
‘എന്തിന്നധീരത ഇപ്പോൾ തുടങ്ങണം
എല്ലാം നിങ്ങൾ പഠിക്കേണം
തയ്യാറാകണം ഇപ്പോൾ തന്നെ ആജ്ഞാശക്തിയായ് മാറീടാൻ..’
ഒരു കാലത്ത് കേരളക്കരയെ ആകെ കോരിത്തരിപ്പിച്ച പരിഷത് സംഗീത ശില്പത്തിലെ വരികളാണിത്. 1983 ൽ അത്തോളി ഹൈസ്കൂളിൽ നടന്ന പരിഷത് സംസ്ഥാന കലാജാഥാ അരങ്ങേറ്റത്തെ കുറിച്ച് കണ്ണിപ്പൊയിൽ സ്വദേശി കെ.ഗണേശൻ ഓർമ്മകൾ പങ്കുവെക്കുന്നു.
‘1983 ലാണ് അത്തോളിയിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യൂണിറ്റ് രൂപം കൊള്ളുന്നത്. സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ ‘വിദ്യ’ യിലായിരുന്നു ആദ്യ യോഗം ചേർന്നത്. മേൽ കമ്മിറ്റിയിൽ നിന്നെത്തിയത് കെ.ടി.രാധാകൃഷ്ണൻ മാസ്റ്റർ. പരിഷത്ത് എന്ന സംഘടനയുടെ ചരിത്രവും ഉദ്ദേശ്യലക്ഷ്യങ്ങളുമെല്ലാം അദ്ദേഹം വിശദീകരിച്ചു. എം.രാധാകൃഷ്ണൻ മാസ്റ്റർ സെക്രട്ടറിയായി യൂണിറ്റ് കമ്മിറ്റിയും നിലവിൽ വന്നു. യോഗാവസാനം കെ.ടി.ആർ ആലപിച്ച മുദ്രാഗീതങ്ങൾ എല്ലാവരും യോഗത്തിൽ ആവേശത്തോടെ ഏറ്റുചൊല്ലി പുറത്തിറങ്ങിയപ്പോൾ
അത്തോളിയുടെ മണ്ണിലെ ആദ്യ ശാസ്ത്ര ജാഥയായത് മാറി. തെരുവിലൂടെ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കാൻ മടിയുള്ളവർ വരെ അതിൽ അണിനിരന്നിരുന്നു.
സാമൂഹ്യ മാറ്റം കൊതിക്കുന്ന ഹൃദയങ്ങളെ അത്രയ്ക്ക് ആവേശഭരിതമാക്കുന്നതായിരുന്നു ആ മുദ്രാഗീതങ്ങളെല്ലാം .
“മാർക്സ് പറഞ്ഞു
ഗാന്ധി പറഞ്ഞു
ജവഹർലാൽ നെഹ്രു പറഞ്ഞു
ശാസ്ത്രം അധ്വാനം
അധ്വാനം സമ്പത്ത്
സമ്പത്ത് ജനനന്മക്ക്
ശാസ്ത്രം ജനനന്മയ്ക്ക്… “
കെ.ടി.ആറിന്റെ വശ്യതയാർന്ന ഈണത്തിൽ ഒഴുകിയെത്തിയ പരിവർത്തനോന്മുഖവും പുതിയ വികസന പരിപ്രേക്ഷ്യം തുടിക്കുന്നതുമായ ഗീതങ്ങൾ ഏറ്റുചൊല്ലിയവർ മാത്രമല്ല തെരുവോരങ്ങളിൽ നിന്നു കാതോർത്തവർ പോലും അറിയാതെ അവ നെഞ്ചേറ്റിയിരുന്നു.
പരിഷത്ത് യൂണിറ്റ് ഏറ്റെടുത്ത ആദ്യത്തെ പ്രധാന പ്രവർത്തനം 1983 ലെ ശാസ്ത്ര കലാജാഥയുടെ സ്വീകരണമായിരുന്നു. പരിപാടി വിജയിപ്പിക്കാനായി
സംഘാടകസമിതി രൂപവത്കരിച്ചതോടെ അത്തോളി കേന്ദ്രീകരിച്ച് എം.രാധാകൃഷ്ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനൊപ്പം
കൊളക്കാട്,കണ്ണിപ്പൊയിൽ
ഭാഗങ്ങളിൽ സംഘാടക സമിതി അംഗങ്ങളായവരുടെ നേതൃത്വത്തിൽ വൈകുന്നേരങ്ങളിൽ പരിഷത്ത് മുദ്രാഗീതങ്ങൾ ആലപിച്ച് നടത്തിയ ഗ്രാമജാഥകൾ ഏറെ ആവേശം പകരുന്നതായിരുന്നു. ആർട്ടിസ്റ്റ് ബാബു അത്തോളി തയ്യാറാക്കിയ പോസ്റ്ററുകൾ പ്രചാരണ പ്രവർത്തനങ്ങൾക്ക് മാറ്റ് കൂട്ടി. അത്തോളിയുടെ വിവിധ ഭാഗങ്ങളിൽ ശാസ്ത്ര പുസ്തക വിൽപന നടത്തിയാണ് ജാഥാ സ്വീകരണ പരിപാടികൾക്കുള്ള സാമ്പത്തികം സമാഹരിച്ചത്.
ഇത് തികച്ചും പുതിയൊരു രീതി തന്നെയായിരുന്നു. തോളിൽ പുസ്തക സഞ്ചിയുമായുള്ള യാത്രയിലൂടെ പരിപാടിയുടെ സന്ദേശത്തോടെപ്പം പരിഷദ് ആശയങ്ങളും വീടുകളിൽ എത്തിക്കാൻ സാധിച്ചു.
ഒരു ദിവസത്തെ ജാഥാ സമാപന പരിപാടികൾക്കാ ണ് അത്തോളി ഹൈസ്കൂൾ വേദിയായത്.
ലഘുനാടകം, സംഗീത ശില്പങ്ങൾ, ചൊൽക്കാഴ്ചകൾ തുടങ്ങിയ പരിപാടികൾ
അന്നുവരെ വേദികളിൽ കണ്ടു പരിചയിച്ചവയിൽ നിന്നു തികച്ചും വ്യത്യസ്തമായിരുന്നു. അവതരണ ശൈലിയും കാണികൾക്ക് പുതിയൊരനുഭവം തന്നെയായിരുന്നു. ചെണ്ടകൊട്ടി, പി.വി.സി. പൈപ്പ് കൊണ്ട് കുഴൽ വിളിച്ച്, കൈകൊട്ടി ക്കൊണ്ട് വരുന്ന ജാഥയെ സംഘാടകർ സ്വീകരിച്ചാനയിക്കുന്നതും പുസ്തക പ്രചാരണത്തിലൂടെ ശേഖരിച്ച തുക ജാഥാമാനേജർക്കു കൈമാറി കൊണ്ട് ജാഥയെ ഔപചാരികമായി സ്വീകരിക്കുന്നതും ജാഥാംഗങ്ങളെ സദസ്സിന് പരിചയപ്പെടുത്തുന്ന രീതിയുമെല്ലാം ഏവരെയും ആകർഷിച്ചു. കേരളത്തിലെ പല സംഘടനകളും ഈ രീതികളിൽ പലതും പിൽക്കാലത്ത് കടം കൊണ്ടു എന്നതും ശ്രദ്ധേയമാണ്. കലാജാഥാ പരിപാടികളെല്ലാം സമകാലീന കേരള സമൂഹത്തിൽ നിലനിന്ന ജനവിരുദ്ധ പ്രവണതകളെ വിമർശിക്കുന്നവയും ജനങ്ങളിൽ ശാസ്ത്ര ബോധവും യുക്തിചിന്തയും വളർത്താൻ സഹായക മാകുന്നവയുമായിരുന്നു. അധികാരമുറപ്പിക്കാനായി ഭരണവർഗ രാഷ്ട്രീയക്കാർ നടത്തിയ വിലപേശലിനെ കണക്കിന് പരിഹസിക്കാൻ ശ്രമിച്ച ‘വിലപേശൽ’ എന്ന ചൊൽകാഴ്ചയും അക്കാലത്തെ പ്രൈമറി ഹെൽത്ത് സെന്ററുകളുടെ ശോചനീയാവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്ന
‘ഡോക്ടറോട് ‘ എന്ന ലഘു നാടകവുമെല്ലാം ജനഹൃദയങ്ങളെ ആകർഷി ക്കുന്നവയായിരുന്നു. വേദിയിൽ വ്യത്യസ്ത കഥാപാത്രങ്ങളായി മാറാൻ കലാകാരന്മാർക്ക് അവരുടെ ശരീരവും കേവലമൊരു തോർത്തുമുണ്ടും മാത്രം മതിയായിരുന്നു. കലാ പരിപാടികൾ അവസാനിച്ചപ്പോൾ പ്രേക്ഷകർക്ക് അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അവതരിപ്പിക്കാനുള്ള അവസരവും പരിഷത്ത് നൽകിയിരുന്നു. അവതരണത്തിലെ മികവും പോരായ്മകളും ചൂണ്ടികാട്ടുന്നതിനപ്പുറം കലാജാഥ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കുള്ള വേദികൂടിയായിരുന്നു ഇത്. ആ വർഷത്തെ ജാഥാ സ്വീകരണ കേന്ദ്രങ്ങളിൽ ഏറ്റവും കൂടിയ ബഹുജന പങ്കാളിത്തം ഉണ്ടായത് അത്തോളിയിലായിരുന്നു എന്ന് പിന്നീട് പരിഷത്ത് സംസ്ഥാന കമ്മിറ്റി വിലയിരുത്തുകയുണ്ടായി. ‘

ഇന്ത്യാ സ്റ്റോറി എന്ന പേരിലാണ് ഈ വർഷത്തെ സംസ്ഥാന കലാജാഥക്ക് നാടകമൊരുങ്ങുന്നത്. ഒരു മണിക്കൂർ ദൈർഘ്യമുള്ള നാടകം തയ്യാറാക്കുന്നത് സ്കൂൾ ഓഫ് ഡ്രാമയിലെ പി.ജി. വിദ്യാർത്ഥി അരവിന്ദാണ്. കണ്ണിപ്പൊയിലിൽ നടക്കുന്ന ക്യാമ്പ് 19 വരെ നീണ്ടു നിൽക്കും. കെ.ടി. രാധാകൃഷ്ണൻ, പ്രൊഫ. കെ.പാപ്പുട്ടി, ഡോ. കെ.പി. അരവിന്ദൻ, പ്രൊഫ. പി.കെ. സുമോദൻ എന്നിവർ പങ്കെടുക്കും. ദിവസവും വൈകീട്ട് സംവാദമുണ്ടാവും. ജനുവരി 20 ന് കണ്ണൂരിൽ നിന്ന് ആരംഭിക്കുന്ന സംസ്ഥാന കലാജാഥ ഫെബ്രുവരി 11 ന് സമാപിക്കും.
